Sunday, November 25, 2012

ബാക്കിപത്രം



കരിമഷി എഴുതിയ കണ്ണിണകള്‍
നിന്റെ പേര് കേള്‍ക്കുമ്പോള്‍ പിടക്കാറുണ്ട്
നീ നോവായി ഉള്ളില്‍ പടരുമ്പോള്‍
നീറ്റലില്‍ മുഖം പൂഴ്ത്തി സ്വയം മറക്കാറുണ്ട്
കടമ്പുകള്‍ പൂക്കുന്ന നാളുകളില്‍ 
വഴിയരികില്‍ നിന്നെ തേടാറുണ്ട് ...
കാട്ടുമര കൊമ്പുകളില്‍ നീ ഉപേക്ഷിച്ച
ചേലയുടെ അഗ്രത്തില്‍
കാറ്റ് കൈ തുവര്‍ത്തുന്നത് നോക്കി
നെടു വീര്‍പ്പു തീര്‍ക്കാറുണ്ട്
മയില്‍ പീലി പൊഴിയുന്ന മഴയുടെ
ആദ്യ കാഹളത്തില്‍ മനസ്സ് നട്ട്
നിന്നെ ഓര്‍ത്തു തേങ്ങാറുണ്ട്
വനപര്‍വ്വം കഴിഞ്ഞു നീ വരുന്ന വഴി നോക്കി
ഘടികാര സൂചികള്‍ തിരിയുകയാണ്
നിമിഷങ്ങള്‍ ആടി തകര്‍ക്കുന്ന അവയുടെ
ഇടയില് പ്രണയത്തിന്റെ ചമത കരിയുന്ന ഗന്ധം

Sunday, November 4, 2012

അവള്‍




കുന്നിക്കുരുവിലെ കറുത്ത പുള്ളികള്‍
അവയുടെ കണ്ണുകളാണ് എന്ന് പറഞ്ഞു വിസ്വസിപ്പിച്ചതും
കാവിലെ നാഗത്തറയുടെ അടിയില്‍
നാഗ മാണിക്യം ഉണ്ടെന്നു പറഞ്ഞു തന്നതും
അമ്പലതറയിലെ ആലിന്റെ ഇലകള്‍ നിരത്താതെ ഇളകുന്നത്
ഗന്ധര്‍വ ശാപം കൊണ്ടാണ് എന്നും
നിലാവിന് കൈകള്‍ ഉണ്ടെന്നും അവ ഉറക്കത്തില്‍
തൊട്ടു വിളിക്കുമെന്നും എന്നെ വിശ്വസിപ്പിച്ചത്‌ അവളാണ്....

അവളുടെ വാക്ചതുര്യത്തിന്റെ നിറവിലാണ് 
എന്റെ ബാല്യം കടന്നു പോയത് .....

ഒരു വാടിയ പൂവ് പോലെ
മാലാഖ മാരുടെ ഇടയില്‍ കൂടി
ക്ഷീണം നിറഞ്ഞ നോട്ടത്തില്‍ എന്നെ അവള്‍
എന്നെ അകത്തേക്ക് ക്ഷണിച്ചപ്പോള്‍ ....
ഉള്ളില്‍ എന്തോ വീണുടഞ്ഞതു പോലെ ....??

ഒഴുകുന്ന വാക്കുകളില്‍ ഒളിച്ചു വെച്ച കുസൃതിക്കു
വേദന നല്കിയത് ആരാണ് ...?

അവളുടെ വാക്കുകളുടെ ധാരയില്‍ ഒരു  കാരമുള്ള് തറച്ചു വെച്ചത്
അവള്‍ മുട്ട് കുത്തുന്ന ദൈവത്തിന്റെ അറിവോടെയോ..?

അനുവാദം ഇല്ലാതെ അവളുടെ സന്തോഷത്തില്‍
കടന്നു കയറാന്‍ വിധിക്ക് അനുവാദം നല്കിയതു ആരാണ് ....?

നീതി ശാസ്ത്രങ്ങള്‍ക്ക് നിരക്കാത്ത നിയതിയുടെ
ഈ കളിയില്‍ അവളുടെ സ്വപ്നങ്ങള്‍ മണ്ണോടു ചേരുമ്പോള്‍
എനിക്ക് ബാക്കിയായി ഓര്‍മയുടെ ഒരുപിടി കുന്നിമണികള്‍ ....