Friday, September 23, 2011

വിജനത



മറവിയുടെ  വേരുകള്‍ക്കിടയില്‍ ഉടക്കി പോയ
കവിതയുടെ കുറിമാനം തിരഞ്ഞു  പിടിച്ചും
സമയം കൊന്നും  പകലുകളെ തിന്നും  
കൂര്‍ത്ത ചുണ്ടുകള്‍ കൊണ്ട്  തൂവല്‍ മിനുക്കിയും 
വീണ്ടും വിജനത എന്നില്‍ ചിക്കി ചിതഞ്ഞു..

നിറ മണ്ണിന്‍  മാറില്‍ കുഴിച്ചിട്ട ഓര്‍മ്മകള്‍ 
മഞ്ഞച്ച ചിറകു വെച്ച് പറന്നു പൊങ്ങി
അവയുടെ അഗ്നി ചിറകുകളുടെ ജ്വാലയില്‍
ഒരു അമാവാസി രാത്രി എരിഞ്ഞു  തീര്‍ന്നു

പേരറിയാതെ എന്നില്‍ നിറഞ്ഞ വിഹ്വലതയുടെ
അതിര്‍ത്തിയില്‍ തേരട്ടകള്‍ കൂടുതേടി ഇഴഞ്ഞു നടന്നു
വെളിച്ചത്തിന്റെ പഴുതു തീര്‍ത്തു പറന്നു നടന്ന
മിന്നമ്മിന്നികള്‍ രാപ്പാടികളുടെ പാട്ടില്‍ --
ഉയിരിന്റെ അന്ത്യ താളം തേടി ..

എന്നെ ചൂഴ്ന്നു നിന്ന വിജനതയുടെ 
ചുഴിയില്‍ എന്റെ ജരപിടിച്ച
ചിന്തകള്‍ മുങ്ങി മരിച്ചു ...




Wednesday, September 14, 2011

മഴമരത്തിന്റെ കുട്ടി !!!




അവനു മഴ ക്കാറിന്റെ നിറമായിരുന്നു
അവന്റെ നിസബ്ദതകളില്‍ മഴയുടെ തണുപ്പും..
കനവിന്റെ കോണില്‍ അവനിരുന്നിടത്
ഒരു മയില്‍ പീലി മാനം കാണാതെ ഒളിച്ചിരുന്നു..

അവന്റെ ഓടക്കുഴല്‍ നാദത്തില്‍
വിരഹത്തിന്റെ... വേദനയുടെ
സ്വരം കനത്തിരുന്നു....അവന്‍ പെയ്യുമ്പോള്‍ 
മഴമരത്തിന്റെ കൊമ്പുകള്‍  ഉലഞ്ഞിരുന്നു 

പെയ്തു തീരാതെ  അവനില്‍ നിറഞ്ഞത്‌ പിച്ചകതിന്റെ മണം
ആയിരുന്നു ...
മൂവന്തി അവന്റെ വരവും കാത്തു
വിളക്ക് വച്ചിടത്ത് മുക്കൂറ്റി  
സ്വര്‍ണം തേച്ചു മിനുക്കിയിരുന്നു.....
മഴമരത്തിന്റെ കുട്ടിയുടെ വരവിനായി
തുലാ പെണ്ണ്  കണ്ണെഴുതി  കാത്തു നിന്നു  ....
 


Friday, September 9, 2011

കഴുതയുടെ ചിരി



ചുമടുതാങ്ങി മടുത്തു ജീവിതം അവസാനിപ്പിക്കാന്‍
ഇറങ്ങിത്തിരിച്ച കഴുത ഒരു തിരക്കേറിയ വീഥിയില്‍
ചെന്ന് പെട്ടു...തലങ്ങും വിലങ്ങും ഓടുന്ന ഏതെങ്കിലും
വാഹനത്തിന്റെ മുന്‍പില്‍ ചാടാന്‍ അവസരം കാത്തു നിന്ന
കഴുതയ്ക്ക്  ചുവന്ന നിറത്തിന് മുന്‍പില്‍
നിശ്ചലമായ തെരുവ്  ഒരു ചോദ്യ ചിഹ്ന മായീ
കഴുത ഒരു ചിരിയില്‍ ആ വഴി താണ്ടി.....

വെളുപ്പും കറുപ്പും ഇട തീര്‍ന്ന ഒരു പാതയില്‍
എല്ലാവരെയും പോലെ നിരങ്ങി നീങ്ങി തെരുവിന്റെ അന്ത്യം തേടി
നടന്ന കഴുത നീണ്ടു നിവര്‍ന്നു ഒരു റെയില്‍ പാളത്തില്‍   കിടപ്പായീ
പാളം തെറ്റി ഓടിയ തീവണ്ടി നോക്കി ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു കഴുത വീണ്ടും ചിരിച്ചു

നിറഞ്ഞ ഒഴുകിയിരുന്ന പണ്ടത്തെ പുഴ തേടി കഴുത
നാട്ടിന്‍ പുറത്തേക്കു യാത്രയായീ ...
പുഴയുടെ അസ്ഥി കഷ്ണങ്ങള്‍  മാത്രം  കണ്ട കഴുത
ചിരിയുടെ ചീന്ത് ഒരു വിതുമ്പലില്‍ ഒതുക്കി
തിരിഞ്ഞു നടന്നു ..ഭാരം ചുമക്കാന്‍ മറ്റൊരു
പകല്‍ തേടി..ഔര്‍ പരിഹാസച്ചിരിയുമായീ...
     

 

Monday, September 5, 2011

ചൂണ്ടു പലക

വഴിയുടെ  അന്ത്യത്തില്‍ എങ്ങോട്ട് പോകും
എന്ന് പകച്ചു നില്‍ക്കുപോള്‍ ചൂണ്ടു പലക
ഉള്ളില്‍ ആശ്വാസത്തിന്റെ തിര തള്ളല്‍ തീര്‍ക്കുന്നു

വഴി പരിചയമായാല്‍ ചൂണ്ടു പലക എന്തിന്..?
അത് അനാവശ്യമായ ഒരു അലങ്കാരം പോലെ
തോന്നിതുടങ്ങും ...
വീണ്ടും വഴികള്‍ വെര്‍പെടുന്നിടത്പകച്ചു നില്‍ക്കുപോള്‍
മറ്റൊരു ചൂണ്ടു പലക..
വേര്‍പെട്ട വഴികള്‍ കൂട്ടി മുട്ടുന്നിടത്
അതിന്റെയും ആവശ്യം തീരും ..

അനേകം വഴി പോക്കര്‍ക്ക്
വഴികട്ടിയായീ നിന്ന ചൂണ്ടു പലക
ഒരു ദിനം പെരും മഴയിലോ
കാറ്റിലോ പെട്ട്   നിലം പതിക്കും ...
പിന്നെ പുതിയ ചൂണ്ടു പലകകള്‍
അവയുടെ സ്ഥാനം ഏറ്റെടുക്കും    ...
അതും അല്ലെങ്കില്‍ ദിശ തെറ്റി ചലിക്കുന്നവര്‍ക്ക്
ചൂണ്ടു പലകകള്‍ അവശ്യം ഇല്ലാതെ
കാലം വരും....