കറുകറുത്ത നിറമുള്ള ഉത്തരീയം
കുടഞ്ഞെടുത്ത് , കാവി നിറമാർന്ന
കണ്ണുകളിൽ അഞ്ജനം എഴുതി കറുപ്പിച്ച് ..
ഇടതൂർന്ന ചുരുൾ മുടികോതിയൊതുക്കി
ഇഴപിരിഞ്ഞൊതുങ്ങാതെ നിൽക്കുന്ന
മീശ ചെമ്പഴഞ്ഞി ചാറുകൂട്ടി പിരിച്ചിഴച്ച്
അനേകം വിദ്വാന്മാരെ വിദഗ്ദമായി കുടുക്കിയ
കയറെടുത്തു പേരെഴുതി വെട്ടിയ താളുകൾ
വേഗത്തിൽ മറി ച്ചു നോക്കി ..
ചിത്ര ഗുപ്തന്റെ കാതിൽ ഗുപ്തമായെന്തോ മന്ത്രിച്ച്..
പടിയിറങ്ങുകയാണ് കാലത്തിന്റെ കണക്കുകാരൻ ....
രാത്രിയുടെ മടിയിലേക്ക് പകലിന്റെ പതനം
എവിടെയോ ഒരു ദേശാടന പക്ഷി ചിറകു കുടയുന്നു
ഒരു പൂവിതൾ കൊഴിയുന്നു ...
ഒരു വെടിയൊച്ചയിൽ ഭൂമി നടുങ്ങുന്നു
ഒരമ്മയുടെ ദീന രോദനത്തിൽ ഒരു പുഴ വറ്റുന്നു
ഒരു ജീവന്റെ അന്ത്യശേഷിപ്പിനെ
പഞ്ച ഭൂതങ്ങൾ വിഴുങ്ങുന്നു
PIC FROM GOOGLE