Wednesday, December 7, 2016

അപരാഹ്നം

pic from google















പരന്നൊഴുകുന്ന വെയിലിൻറെ  പരവതാനിയിൽ 
പകലുറങ്ങുന്ന നേരം ...
കൊഴിഞ്ഞുവീണ  തൂവലുകൾ തേടി കരിയില പക്ഷികൾ 
തിരച്ചിൽ തുടരുന്ന തൊടിയുടെ അതിർത്തിയും കടന്നു 
ഒരു നോട്ടം നീളുന്നുണ്ട് ...നിന്നെ തേടി ..

ചുവടനക്കം തീർക്കാൻ വെമ്പി നിൽക്കുന്ന മണൽത്തരികൾ 
അടക്കം പറയുന്നത് കാതോർത്തു ദിശാബോധം ഇല്ലാതെ 
ഇവിടൊരു കാതിൽപൂ ആടി തിമിർക്കുന്നുണ്ട് ..

നീ വരുന്നില്ലല്ലോ ..എന്ന് മിടിക്കുന്ന ഹൃദയത്തിനു 
താളാൽമകത പകരാൻ വണ്ണം ഇടതടവില്ലാതെ 
ഒരു പങ്ക കറങ്ങി കരയുന്നുണ്ട് ...
നിഴൽ പരത്തി പടർന്നു കിടക്കുന്ന കൂവളത്തിന്റെ 
മാറിൽ പടർന്നു കയറിയ മുല്ലവള്ളികൾ 
എന്നെ നോക്കി  അർഥഗർഭമായിചിരിക്കുന്നുണ്ട് 

വഴിതെറ്റി വന്ന ഒരു വടക്കൻ കാറ്റിൽ
നീ പാടി പതിഞ്ഞ ഏതോ ഗാനത്തിന്റെ 
ശീലുകൾ ഒഴുകിയെത്തുന്നുണ്ട് 
നീയില്ലായ്മയുടെ ഒരു പേരില്ലാ 
വ്യഥയെന്നെ കാർന്നു തിന്നുന്നുണ്ട് ...
തിരയുന്നില്ല ഞാൻ... തീരമില്ലാതെ 
ഒഴുകി നടക്കുന്ന എന്റെ ചിന്തകളിൽ 
മാറാല പിടിച്ചു മങ്ങിയ ഒരു ചിത്രമാകാൻ 
ഇനിയും നിനക്ക് ക്ഷണമില്ല ...!!


Wednesday, June 29, 2016

എൻ്റെ ഗ്രാമത്തിലേക്ക് ...




pic from google
മനസ്സിലൊരു തുരുത്തുണ്ട്  
പച്ചപ്പിന്റെ ആ കൂടാരത്തിലേക്കു 
പിടിവിട്ടോടുന്ന മനസ്സിന്റെ വികൃതിയിൽ 
ഓർമകളുടെ  ഉള്ളിലേക്ക് ഊളിയിടുന്ന 
അനേകം വർണ്ണ മത്സ്യങ്ങളുണ്ട്... !  

ഉപരിതലത്തിൽ പേരറിയാപ്പൂക്കൾ 
വിടർത്തി  ഉള്ളിലെ നെടുവീർപ്പുകൾ 
പൂച്ചിരിയാക്കി മാറ്റുന്ന ഒരമ്മ തടാകമുണ്ട്‌...! 

മുൾവേലിപ്പടർപ്പിൽ വർണം തൂകി 
ആരെയോ കാത്തു നിൽക്കുന്ന വേലിപ്പരുത്തിയുടെ 
വിസ്മയ കാഴ്ച യുണ്ട് ...

ഇടവഴിയുടെ ചരിവിലൂടെ 
കുണുങ്ങിയൊഴുകുന്ന 
കൈത്തോടിന്റെ സ്വകാര്യതയിലേക്ക് 
കണ്ണുരുട്ടി നാവ് നീട്ടി  ഇരയെ കാക്കുന്ന 
മാക്കാച്ചി തവളകളുണ്ട് ...

നെറുകയിൽ ചുംബിച്ച് 
മുടിയിൽ തഴുകി  ഒരു നൂറു 
സ്നേഹ സുഗന്ധത്തിൽ 
മുക്കിത്തുവർത്തുന്ന 
തെക്കൻ കാറ്റിന്റെ പിതൃവാത്സല്യമുണ്ട്  ...


കരകവിഞ്ഞൊഴുകുന്ന 
പുഴയെ പാടലവർണത്താൽ പുതപ്പിച് 
തലയുയർത്തി നിൽക്കുന്ന 
റ്റുവഞ്ചി  മരക്കൂട്ടങ്ങളുടെ 
ഇടയിൽ അനസ്യുതം തുടരുന്ന 
കൂവലാൽ എന്നെ തോൽപ്പിച്ച 
പണ്ടത്തേ പാട്ടുകാരന്റെ ചിറകടിയൊച്ചയുണ്ട് 





Thursday, May 26, 2016

കാലത്തിന്റെ കണക്കുകാരൻ ...






















കറുകറുത്ത നിറമുള്ള ഉത്തരീയം 
കുടഞ്ഞെടുത്ത് , കാവി നിറമാർന്ന 
കണ്ണുകളിൽ അഞ്ജനം എഴുതി കറുപ്പിച്ച് ..
ഇടതൂർന്ന ചുരുൾ മുടികോതിയൊതുക്കി 
ഇഴപിരിഞ്ഞൊതുങ്ങാതെ  നിൽക്കുന്ന 
മീശ ചെമ്പഴഞ്ഞി ചാറുകൂട്ടി  പിരിച്ചിഴച്ച് 
അനേകം വിദ്വാന്മാരെ വിദഗ്ദമായി കുടുക്കിയ
കയറെടുത്തു പേരെഴുതി വെട്ടിയ താളുകൾ 
വേഗത്തിൽ മറി ച്ചു നോക്കി  ..
ചിത്ര ഗുപ്തന്റെ കാതിൽ ഗുപ്തമായെന്തോ മന്ത്രിച്ച്‌..
പടിയിറങ്ങുകയാണ് കാലത്തിന്റെ കണക്കുകാരൻ ....


രാത്രിയുടെ മടിയിലേക്ക്‌ പകലിന്റെ പതനം 
എവിടെയോ ഒരു ദേശാടന പക്ഷി ചിറകു കുടയുന്നു 
ഒരു  പൂവിതൾ  കൊഴിയുന്നു ...
ഒരു വെടിയൊച്ചയിൽ ഭൂമി നടുങ്ങുന്നു 
ഒരമ്മയുടെ ദീന രോദനത്തിൽ ഒരു പുഴ വറ്റുന്നു 
ഒരു ജീവന്റെ അന്ത്യശേഷിപ്പിനെ 

പഞ്ച ഭൂതങ്ങൾ വിഴുങ്ങുന്നു 







PIC FROM GOOGLE

Friday, April 22, 2016

കാറ്റ് വരുന്ന വഴി ...















കാറ്റ് വരുന്ന വഴി ...
തുറന്നു കിടക്കുന്ന ഓരോ പഴുതിലൂടെയും
നുഴഞ്ഞു  കയറാനാണ് അവനിഷ്ടം .....

തുറന്നിട്ട എല്ലാവഴി കളിലൂടെയും അവൻവരും..
ഉള്ളിലെക്കെടുക്കുന്ന  ശ്വാസത്തിൽ അലിഞ്ഞു ചേരും ...
അനുവാദം ഇല്ലാത്ത ഒരു കടന്നു കയറ്റക്കാരനെപോലെ 
ഇഷ്ടമുള്ളപ്പോൾ വരാനും പോകാനും അവൻ പഴുതുകൾ തേടി വെക്കുന്നുവോ ?...

അകത്തേക്ക് പ്രവേശിക്കുന്ന- 
സുഭഗ വേഷമുപേക്ഷിച്ചു -
മുടിയിഴകൾ വിയർപ്പിൽ മുങ്ങി  -
മലിനാംബരധാരിയായി അവൻ-
കുതറിയോടുമ്പോൾ അകതാരിലോരായിരം-
പെരുമ്പറകൾ ഒന്നിച്ചു ശ്രുതി ചേർക്കും. 

പോകുന്നവഴിയവൻ 
ചവിട്ടിതള്ളുന്ന പൂവിതളുകൾ 
ജന്മം തീർന്നതിൽ പരിഭവമില്ലാതെ താഴേക്ക്‌ പതിക്കും ..

തൊട്ടു തൊടുവിച്ചവൻ  വിളിച്ചുണർത്തുന്ന പൂമൊട്ടുകൾ 
നല്ല നാളെ സ്വപ്നം കണ്ടു ചിരിച്ചു നിൽക്കും 
കൊമ്പുലച്ചു കൊന്നപൂമരത്തിലൊരൂഞ്ഞാലിട്ടു പൂമഴ പെയ്യിച്ചു  
കല്പക വൃക്ഷ തുമ്പിലെ  തൂക്കണാം കുരുവി കൂട്ടിലൊളിച്ചിരിക്കും  ...

പട്ടു ചേലതുമ്പിൽ കുടുങ്ങി കുരുങ്ങി സ്വകാര്യതയിലേക്ക് 
കടന്നു കയറ്റം നടത്തുന്ന നിന്റെ 
കുസൃതിയിൽ മനം ഉടക്കി ഞാനുമൊരു കുസൃതി കാറ്റുപോലെ ..




pic from google-illustrative purpose only 

Friday, January 22, 2016

നിന്നോട്


pic from google

നിന്റെ കണ്ണുകൾ
ആത്മാവിലേക്ക് ഉറ്റു നോക്കുന്നതു പോലെ ...
ഉള്ള് നോവുമ്പോൾ നീയെന്നെ ചേർത്ത് പിടിക്കും പോലെ ...
അണയാത്ത തിരിനാളം നീട്ടി ഉള്ളിന്റെ ഇരുട്ടിൽ
നീ ആഞ്ഞു കത്തും പോലെ ...
ആഗ്രഹിക്കുന്നതെല്ലാം അറിഞ്ഞു തരുമ്പോലെ ....

ഏകാന്തതയിൽ പിന്നിലൊരു  പദനിസ്വനം
നീ എന്നെ തൊട്ടു വിളിക്കും പോലെ ...
കണ്ണടച്ചാലൊരു  കാർമേഘ
തുണ്ടിന്റെ മടിയിൽ  മയങ്ങും പോലെ
നീയൊരു സുന്ദര സ്വപ്നം പോലെ ...


കേൾക്കുന്നതെല്ലാം നിന്റെ വേണുഗാനത്തിന്റെ
ശീലുകൾ പോലെ ...
നീയേതോ കവിതയുടെ താളം പോലെ ....
നീയെന്റെ മുടിയിഴയിൽ മയിൽ പീലി പോലെ
ചിന്തകളിലൊരു നീലകടമ്പു  പോലെ
കണ്ണാ ഞാൻ നിന്നെപ്പോലേ.....