Wednesday, October 16, 2019

വന്നു ചേരലുകൾ














ഓണവും വിഷുവും വരുന്നത് പോലെ ചിലർ
ഓടിക്കയറി വരും ദിവസങ്ങൾ
പൂത്തിരി പോലെ കത്തിക്കും
ഉള്ളിലൊരായിരം പൂമ്പാറ്റകളെ പറത്തി വിടും
ഒടുവിലൊരു ദിവസം ഒന്നും പറയാതെ
ഇറങ്ങി പോകും

തവിട്ടു നിറമുള്ള ഒരു കുപ്പായമിട്ട്
ഒരു ദിവസം മടുപ്പു കയറി വരും
പുറകെ കാവി പുതച്ചു കണ്ണുകളിൽ
ശാന്തത നിറച്ചു തിരക്ക് തിക്കി തിരക്കും

ഒരുള്ളിൽ ആന്തലും ഭയവും നിറയും
നഷ്ടബോധത്തിന്റെ കത്തി ഉള്ളു മുറിക്കും
മറ്റേതിൽ നിസ്സംഗത നിറയും ..
ഒടുവിലാർക്കും വേണ്ടാതെ
ഒരുൾ വിളി അവനെ കാക്കും
അവളുടെ കണ്ണുകളിൽ നിന്ന്
വിരഹം പൊടിയും
പ്രണയത്തിന്റെ വിറങ്ങലിച്ച
ശരീരം  വെളുത്ത കോടിതുണിയാൽ
മൂടപ്പെട്ടു കിടക്കും
ചിതയിലേക്കോ ചിന്തയിലേക്കോ
എടുത്തു കൊണ്ട് പോകുവാൻ
മറ്റൊരു വന്നു ചേരലും കാത്ത്

By: Lekshmi Nair 

Sunday, July 7, 2019

ഗ്രാമീണതക്ക് നഗരത്തിന്റെ നിർവചനങ്ങൾ


ഗ്രാമീണർ ..
ഭംഗിവാക്ക്  പറയാൻ അറിയാത്തവർ
കഠിന വാക്കുകൾക്കു മുൻപിൽ പകച്ചു പോകുന്നവർ
അയൽപക്കത്തെ ഇല്ലായ്മകൂടി അറിഞ്ഞു കരുതുന്നവർ
അകത്തുനിന്നറിയുന്ന  അറിയുന്ന  രഹസ്യങ്ങൾ
ഒതുക്കി വെക്കാൻ അറിയാത്തവർ
ജാലക പഴുതിലൂടെ അയൽപക്കത്തെ
രുചിക്കൂട്ടിലേക്കും സ്വകാര്യതയിലേക്കും
എത്തിനോക്കുന്നവർ ...
അന്ധവിശ്വാസങ്ങൾക്ക് അടിമപെട്ടവർ
അടക്കമില്ലാത്തവർ
ലാഭനഷ്ടങ്ങളുടെ കണക്കുകൾ
കുറിക്കാൻ ആണിയിൽ തൂങ്ങിയാടുന്ന
കലണ്ടറുകൾ തേടുന്നവർ
ഉറക്കെ സംസാരിക്കുന്നവർ
വിയർപ്പിന്റെ ഗന്ധമുള്ളവർ
മുടിയിൽ എണ്ണമെഴുക്കിന്റെ അഴുക്കുള്ളവർ
അഴുക്കു നിറഞ്ഞ നഖം കടിക്കുന്നവർ
ചെരിപ്പിടാതെ ചെളിയിൽ നടക്കുന്നവർ
അടുക്കുന്നവരൊക്കെ
ആത്മാർത്ഥതയുടെ പൊയ്‌മുഖങ്ങൾ
അണിഞ്ഞവരെന്നു അറിഞ്ഞിട്ടും
അകലാത്തവർ ...
വഴിതേടിപ്പിടിക്കാൻ അറിയാത്തവർ ..
തുറന്നു പറച്ചിലുകളുടെ ..എച്ചിൽപുറത്തു മേയുന്നവർ
ഇതിൽ പെടും ഞാനും ...?
തീർന്നിട്ടില്ല...!

Sunday, June 23, 2019

കുറുക്കന്മാർ





















പതുങ്ങിയിരിക്കുന്ന പൊന്തയുടെ
ഇടയിലേക്ക് പതഞ്ഞൊഴുകുന്ന നിലാവിൽ
സ്വയം മറക്കുന്നവർ ...


സ്വയം തേടിപിടിക്കുന്നതിലും
സ്വാദ്‌ ശവം തേടി നടക്കുന്നതിൽ കാട്ടുന്നവർ ..
കൂർമ്മ ബുദ്ധിയുടെ ഒടുവിൽ
സ്വന്തം ശവക്കുഴി തോണ്ടുന്നവർ ..
ചതിയുടെ ആദ്യപര്യായത്തിൽ
ഒപ്പിട്ടു വെച്ച കുശലതയുടെ
കുറുകുന്ന കണ്ണുകൾ ..

കുറുക്കനെന്ന കിറുക്കൻമാർ
നാട്ടുവഴി തേടിയത്
കൂവി തെളിയാനോ
കോഴികളെയെല്ലാം അടച്ചുറപ്പുള്ള
കൂടുകളിൽ നിന്ന് കൂവി
പുറത്തു ചാടിക്കാനോ ?

Sunday, June 16, 2019

അച്ഛനെന്ന സുഗന്ധം ...


















നിവർത്തി പിടിച്ച കാലൻ കുടയുടെ  കീഴിൽ
അച്ഛനോട് ചേർന്നു നടക്കുന്ന എന്റെ കുഞ്ഞി പാവാട
നനയുന്നോ എന്ന വേവലാതിയിൽ
എന്റെ കൈപിടിച്ച് കടത്തിണ്ണയിലേക്ക്
കയറ്റി നിർത്തുന്ന അച്ഛൻ ...!

ചെളി തെറിപ്പിച്ചെത്തിയ
ആനവണ്ടി ഡ്രൈവറുടെ
അശ്രദ്ധയിൽ കുതിരുന്ന അച്ഛന്റെ ഖദറുടുപ്പ്‌ .
അയ്യോ ! എന്ന സഹന ശബ്ദത്തിൽ ക്രോധം ഒതുക്കുന്ന
സഹിഷ്ണുതയുടെ ഗാന്ധി മുഖം ..!

തെളിയുന്ന സൂര്യന്റെ മുഖപ്രസാദത്തിൽ
 മുണ്ടിന്റെ കോന്തല കൊണ്ട് എന്റെ
തല തുവർത്തുമ്പോൾ അച്ഛന്റെ മുടിയിൽ
നിന്ന് എന്റെ നെറ്റിയിലേക്ക് വീണ മഴത്തുള്ളി ...!

അച്ഛന്റെ വിരലിൽ  തൂങ്ങി
സ്കൂളിലേക്കെത്തുന്ന  എന്റെ മനസ്സിൽ
ആദ്യ പിരിയഡിലെ കണക്കു സാറിന്റെ
അടിയിൽ നിന്ന് രക്ഷപെട്ട സന്തോഷം ..!
വഴക്കാളി കൂട്ടുകാരെല്ലാം
എന്റെ അച്ഛനെ കാണുന്നില്ലേ ?
എന്ന ആകാംക്ഷ ..!

ജോലിയുടെ ഒരുദിനം വെറുതെ
കൊഴിഞ്ഞിട്ടും ഞാൻ മഴ നനഞ്ഞില്ലല്ലോ
എന്നാശ്വസിക്കുന്ന അച്ഛൻ.. !
മിട്ടായി വാങ്ങാൻ എന്റെ കുഞ്ഞിക്കയിൽ
തിരുകി പിടിപ്പിച്ച പത്തു പൈസ തുട്ട് ..!

അച്ഛാ ഓർമകൾക്കെല്ലാം
കത്തിതീർന്ന കർപ്പൂര ഗന്ധം ...!
ഞാൻ ഇവിടെയുണ്ട് അച്ഛന്റെ ആ അഞ്ചു വയസ്സുകാരി ...!

Monday, November 13, 2017

ഒറ്റക്കൊമ്പൻ






















നീറ്റലുണ്ട് ഉള്ളിൽ ...നീ ഇല്ലായ്മയുടെ 
വേദനയിൽ പുഴുവരിക്കുന്നുണ്ട് 
എങ്കിലും ഈ വനത്തിൽ ഞാൻ ഒറ്റക്കായി 
പോയതിന്റെ ആഘോഷമാണെന്ന് 
മുഖത്തൊരു നിർവികാരത ...
ഒരു കള്ളച്ചിരി ....

നിന്റെ സാമീപ്യത്തിൽ  ഒരു പനിയുടെ 
ചൂട് ...പാതിയടഞ്ഞ കണ്ണുകളിൽ 
വിരസതയും  ആലസ്യവും ...
ഞാനറിയാത്തൊരു പനികുളിരിൽ 
നീയുറങ്ങുകയാണോ ..?

അനേകം കാരിരുമ്പുകൾ 
ചേർത്ത് വെച്ചുണ്ടാക്കിയ 
മിടിക്കുന്ന ആ യന്ത്രത്തിൽ എന്റെ കൈവിരലുകൾ 
സ്പർശിച്ചതു നാദം കൊണ്ടുപോലും 
അറിയാൻ നിനക്ക് കഴിയുന്നുണ്ടായിരുന്നില്ലേ ...?

കപടത നിറഞ്ഞ  ചിരിയിൽ 
ചെറുകുന്ന കണ്ണുകൾ ..മദപാട് മറക്കാൻ 
ശ്രമിക്കുന്ന ഒരൊറ്റക്കൊമ്പനെ 
ഓർമിപ്പിക്കുന്നു ....

അറിയാതെ യാണെങ്കിലും 
നീ തകർത്തു കളഞ്ഞ മുള വനകളിൽ 
നീരുപദ്രവകാരികളായ മഞ്ഞ സർപ്പങ്ങൾ പോലും 
ഇനി ഇഴയില്ല.....
വന്യതയുടെ അവസാന വാക്കായി ...
കാൽപാടുകൾ അവശേഷിപ്പിച്ചു നീ പോയ വഴിയിൽ 
ചരലും ചളിയും മാത്രം ...........

Sunday, October 29, 2017

ഞാൻ ...................!!!



ഞാൻ ...................
ഒരു അഴുക്കു ചാലിന്റെ അറ്റത്തു
വീണു കിടക്കുകയായിരുന്നു
ഒഴുകി പോകാൻ ഒരു ഉറവയും കാത്ത്
പക്ഷെ ....നീ വന്നു
അരുതെന്നു കണ്ണുകൾ കൊണ്ട് തടഞ്ഞു  ....

ഞാൻ....
ബോധതലങ്ങളിൽ ഇരുട്ട് നിറഞ്ഞ
അവസ്ഥയിലായിരുന്നു
എന്റെ ഹൃദയത്തിൽ  ആഴത്തിൽ
നീയൊരു മുറിവുണ്ടാക്കി ...
ഒഴുകി പരന്ന കറുത്ത നീല  നിറമുള്ള
വഴു വഴുപ്പുള്ള ദ്രാവകം ....
നിന്റെ അഗാധമായ സ്നേഹത്തെ ഓർമിപ്പിച്ചു .....

ഞാൻ ....
ഒരു പൂവിന്റെ ഇതള് പോലെ ...മൃദുവായിരുന്നു
ഒരു കാറ്റിന് പോലും പറത്തി കളയാവുന്ന
അത്ര നേർത്ത എന്നെ
നീ കാരിരുമ്പ് പോലെ കരുത്ത് നിറഞ്ഞ
കൈകളിൽ അടച്ചു പിടിച്ചു ....

ഞാൻ ...
ഇനി ഒരു യുഗത്തിന്റെ പിറവിയും  കാത്ത്
കല്ലായി ഇവിടെയുണ്ട്
നീ  വരുന്നത് വരെ ..........

Friday, February 17, 2017

ചിത്രശലഭങ്ങൾ പറഞ്ഞത് ...














തുലാമഴ പെയ്തൊഴിഞ്ഞ 
തൊടിയിൽനിന്നും സ്വയം നഷ്ടപ്പെട്ട് 
എന്റെ മുറിയുടെ  നാലു ചുവരുകളിൽ 
അഭയം തേടിയെത്തിയ 
മഞ്ഞയും തവിട്ടും നിറമുള്ള ചിത്രശലഭങ്ങൾ
എന്നെ ചൂഴ്ന്നു നിൽക്കുന്ന  
നിശ്ശബ്ദതയുടെ ചെവിയിൽ 
എന്താവും മന്ത്രിച്ചത്‌..? 

ആത്മാവിനെ പറിച്ചെടുത്തു 
കൊണ്ടുപോയ അതിതീഷ്ണമായ 
ഒരു നോട്ടത്തെ കുറിച്ചാവുമോ ..?
അതിന്റെ ചൂടിൽ ഉരുകിയൊലിച്ച 
എന്നെ കുറിച്ചാവുമോ ..?
വരാനിരിക്കുന്ന പൂക്കാലത്തിന്റെ 
ഓർമ്മകൾ പങ്കുവെച്ചതാകുമോ ...?
എനിക്കായി നീ  കരുതി വെച്ച 
നിശാപുഷ്പങ്ങളുടെ നിറത്തെയോ ഗന്ധത്തെയോ  
കുറിച്ചാകുമോ?

അതോ ..നിന്റെ കണ്മുനകൾ വന്നു തട്ടി പടരുന്ന 
എന്റെ കുറി കൂട്ടിനെ കുറിച്ചാകുമോ ?
ശലഭങ്ങളുടെ ചിറകിൽ ഈ കണ്ണുകൾ 
എനിക്കായി നീ ചേർത്ത് വെച്ചതാണോ ..?

നിന്നെ കാണുമ്പോൾ 
എന്റെയുള്ളിൽ അനേകായിരം ചിത്ര ശലഭങ്ങൾ 
കൂടൊഴിയുന്നുണ്ട്  ....!
മഴയൊഴിഞ്ഞു വെയിൽ തെളിയുന്ന 
നിമിത്ത നേരങ്ങളിലെപ്പോഴോ
നിന്നേ തേടിയെത്തുന്ന അവയിലൊന്നിന് 
പോക്കു  വെയിലിന്റെ നിറവും 
മഴയുടെ തണുപ്പുമുണ്ടെങ്കിൽ ...പറയൂ ...!
അത് ഒറ്റപെട്ടു പോയ ഇണയെ തേടുകയാണ് ...!!!

Wednesday, December 7, 2016

അപരാഹ്നം

pic from google















പരന്നൊഴുകുന്ന വെയിലിൻറെ  പരവതാനിയിൽ 
പകലുറങ്ങുന്ന നേരം ...
കൊഴിഞ്ഞുവീണ  തൂവലുകൾ തേടി കരിയില പക്ഷികൾ 
തിരച്ചിൽ തുടരുന്ന തൊടിയുടെ അതിർത്തിയും കടന്നു 
ഒരു നോട്ടം നീളുന്നുണ്ട് ...നിന്നെ തേടി ..

ചുവടനക്കം തീർക്കാൻ വെമ്പി നിൽക്കുന്ന മണൽത്തരികൾ 
അടക്കം പറയുന്നത് കാതോർത്തു ദിശാബോധം ഇല്ലാതെ 
ഇവിടൊരു കാതിൽപൂ ആടി തിമിർക്കുന്നുണ്ട് ..

നീ വരുന്നില്ലല്ലോ ..എന്ന് മിടിക്കുന്ന ഹൃദയത്തിനു 
താളാൽമകത പകരാൻ വണ്ണം ഇടതടവില്ലാതെ 
ഒരു പങ്ക കറങ്ങി കരയുന്നുണ്ട് ...
നിഴൽ പരത്തി പടർന്നു കിടക്കുന്ന കൂവളത്തിന്റെ 
മാറിൽ പടർന്നു കയറിയ മുല്ലവള്ളികൾ 
എന്നെ നോക്കി  അർഥഗർഭമായിചിരിക്കുന്നുണ്ട് 

വഴിതെറ്റി വന്ന ഒരു വടക്കൻ കാറ്റിൽ
നീ പാടി പതിഞ്ഞ ഏതോ ഗാനത്തിന്റെ 
ശീലുകൾ ഒഴുകിയെത്തുന്നുണ്ട് 
നീയില്ലായ്മയുടെ ഒരു പേരില്ലാ 
വ്യഥയെന്നെ കാർന്നു തിന്നുന്നുണ്ട് ...
തിരയുന്നില്ല ഞാൻ... തീരമില്ലാതെ 
ഒഴുകി നടക്കുന്ന എന്റെ ചിന്തകളിൽ 
മാറാല പിടിച്ചു മങ്ങിയ ഒരു ചിത്രമാകാൻ 
ഇനിയും നിനക്ക് ക്ഷണമില്ല ...!!


Wednesday, June 29, 2016

എൻ്റെ ഗ്രാമത്തിലേക്ക് ...




pic from google
മനസ്സിലൊരു തുരുത്തുണ്ട്  
പച്ചപ്പിന്റെ ആ കൂടാരത്തിലേക്കു 
പിടിവിട്ടോടുന്ന മനസ്സിന്റെ വികൃതിയിൽ 
ഓർമകളുടെ  ഉള്ളിലേക്ക് ഊളിയിടുന്ന 
അനേകം വർണ്ണ മത്സ്യങ്ങളുണ്ട്... !  

ഉപരിതലത്തിൽ പേരറിയാപ്പൂക്കൾ 
വിടർത്തി  ഉള്ളിലെ നെടുവീർപ്പുകൾ 
പൂച്ചിരിയാക്കി മാറ്റുന്ന ഒരമ്മ തടാകമുണ്ട്‌...! 

മുൾവേലിപ്പടർപ്പിൽ വർണം തൂകി 
ആരെയോ കാത്തു നിൽക്കുന്ന വേലിപ്പരുത്തിയുടെ 
വിസ്മയ കാഴ്ച യുണ്ട് ...

ഇടവഴിയുടെ ചരിവിലൂടെ 
കുണുങ്ങിയൊഴുകുന്ന 
കൈത്തോടിന്റെ സ്വകാര്യതയിലേക്ക് 
കണ്ണുരുട്ടി നാവ് നീട്ടി  ഇരയെ കാക്കുന്ന 
മാക്കാച്ചി തവളകളുണ്ട് ...

നെറുകയിൽ ചുംബിച്ച് 
മുടിയിൽ തഴുകി  ഒരു നൂറു 
സ്നേഹ സുഗന്ധത്തിൽ 
മുക്കിത്തുവർത്തുന്ന 
തെക്കൻ കാറ്റിന്റെ പിതൃവാത്സല്യമുണ്ട്  ...


കരകവിഞ്ഞൊഴുകുന്ന 
പുഴയെ പാടലവർണത്താൽ പുതപ്പിച് 
തലയുയർത്തി നിൽക്കുന്ന 
റ്റുവഞ്ചി  മരക്കൂട്ടങ്ങളുടെ 
ഇടയിൽ അനസ്യുതം തുടരുന്ന 
കൂവലാൽ എന്നെ തോൽപ്പിച്ച 
പണ്ടത്തേ പാട്ടുകാരന്റെ ചിറകടിയൊച്ചയുണ്ട് 





Thursday, May 26, 2016

കാലത്തിന്റെ കണക്കുകാരൻ ...






















കറുകറുത്ത നിറമുള്ള ഉത്തരീയം 
കുടഞ്ഞെടുത്ത് , കാവി നിറമാർന്ന 
കണ്ണുകളിൽ അഞ്ജനം എഴുതി കറുപ്പിച്ച് ..
ഇടതൂർന്ന ചുരുൾ മുടികോതിയൊതുക്കി 
ഇഴപിരിഞ്ഞൊതുങ്ങാതെ  നിൽക്കുന്ന 
മീശ ചെമ്പഴഞ്ഞി ചാറുകൂട്ടി  പിരിച്ചിഴച്ച് 
അനേകം വിദ്വാന്മാരെ വിദഗ്ദമായി കുടുക്കിയ
കയറെടുത്തു പേരെഴുതി വെട്ടിയ താളുകൾ 
വേഗത്തിൽ മറി ച്ചു നോക്കി  ..
ചിത്ര ഗുപ്തന്റെ കാതിൽ ഗുപ്തമായെന്തോ മന്ത്രിച്ച്‌..
പടിയിറങ്ങുകയാണ് കാലത്തിന്റെ കണക്കുകാരൻ ....


രാത്രിയുടെ മടിയിലേക്ക്‌ പകലിന്റെ പതനം 
എവിടെയോ ഒരു ദേശാടന പക്ഷി ചിറകു കുടയുന്നു 
ഒരു  പൂവിതൾ  കൊഴിയുന്നു ...
ഒരു വെടിയൊച്ചയിൽ ഭൂമി നടുങ്ങുന്നു 
ഒരമ്മയുടെ ദീന രോദനത്തിൽ ഒരു പുഴ വറ്റുന്നു 
ഒരു ജീവന്റെ അന്ത്യശേഷിപ്പിനെ 

പഞ്ച ഭൂതങ്ങൾ വിഴുങ്ങുന്നു 







PIC FROM GOOGLE

Friday, April 22, 2016

കാറ്റ് വരുന്ന വഴി ...















കാറ്റ് വരുന്ന വഴി ...
തുറന്നു കിടക്കുന്ന ഓരോ പഴുതിലൂടെയും
നുഴഞ്ഞു  കയറാനാണ് അവനിഷ്ടം .....

തുറന്നിട്ട എല്ലാവഴി കളിലൂടെയും അവൻവരും..
ഉള്ളിലെക്കെടുക്കുന്ന  ശ്വാസത്തിൽ അലിഞ്ഞു ചേരും ...
അനുവാദം ഇല്ലാത്ത ഒരു കടന്നു കയറ്റക്കാരനെപോലെ 
ഇഷ്ടമുള്ളപ്പോൾ വരാനും പോകാനും അവൻ പഴുതുകൾ തേടി വെക്കുന്നുവോ ?...

അകത്തേക്ക് പ്രവേശിക്കുന്ന- 
സുഭഗ വേഷമുപേക്ഷിച്ചു -
മുടിയിഴകൾ വിയർപ്പിൽ മുങ്ങി  -
മലിനാംബരധാരിയായി അവൻ-
കുതറിയോടുമ്പോൾ അകതാരിലോരായിരം-
പെരുമ്പറകൾ ഒന്നിച്ചു ശ്രുതി ചേർക്കും. 

പോകുന്നവഴിയവൻ 
ചവിട്ടിതള്ളുന്ന പൂവിതളുകൾ 
ജന്മം തീർന്നതിൽ പരിഭവമില്ലാതെ താഴേക്ക്‌ പതിക്കും ..

തൊട്ടു തൊടുവിച്ചവൻ  വിളിച്ചുണർത്തുന്ന പൂമൊട്ടുകൾ 
നല്ല നാളെ സ്വപ്നം കണ്ടു ചിരിച്ചു നിൽക്കും 
കൊമ്പുലച്ചു കൊന്നപൂമരത്തിലൊരൂഞ്ഞാലിട്ടു പൂമഴ പെയ്യിച്ചു  
കല്പക വൃക്ഷ തുമ്പിലെ  തൂക്കണാം കുരുവി കൂട്ടിലൊളിച്ചിരിക്കും  ...

പട്ടു ചേലതുമ്പിൽ കുടുങ്ങി കുരുങ്ങി സ്വകാര്യതയിലേക്ക് 
കടന്നു കയറ്റം നടത്തുന്ന നിന്റെ 
കുസൃതിയിൽ മനം ഉടക്കി ഞാനുമൊരു കുസൃതി കാറ്റുപോലെ ..




pic from google-illustrative purpose only 

Friday, January 22, 2016

നിന്നോട്


pic from google

നിന്റെ കണ്ണുകൾ
ആത്മാവിലേക്ക് ഉറ്റു നോക്കുന്നതു പോലെ ...
ഉള്ള് നോവുമ്പോൾ നീയെന്നെ ചേർത്ത് പിടിക്കും പോലെ ...
അണയാത്ത തിരിനാളം നീട്ടി ഉള്ളിന്റെ ഇരുട്ടിൽ
നീ ആഞ്ഞു കത്തും പോലെ ...
ആഗ്രഹിക്കുന്നതെല്ലാം അറിഞ്ഞു തരുമ്പോലെ ....

ഏകാന്തതയിൽ പിന്നിലൊരു  പദനിസ്വനം
നീ എന്നെ തൊട്ടു വിളിക്കും പോലെ ...
കണ്ണടച്ചാലൊരു  കാർമേഘ
തുണ്ടിന്റെ മടിയിൽ  മയങ്ങും പോലെ
നീയൊരു സുന്ദര സ്വപ്നം പോലെ ...


കേൾക്കുന്നതെല്ലാം നിന്റെ വേണുഗാനത്തിന്റെ
ശീലുകൾ പോലെ ...
നീയേതോ കവിതയുടെ താളം പോലെ ....
നീയെന്റെ മുടിയിഴയിൽ മയിൽ പീലി പോലെ
ചിന്തകളിലൊരു നീലകടമ്പു  പോലെ
കണ്ണാ ഞാൻ നിന്നെപ്പോലേ.....


Wednesday, December 2, 2015

വീണ്ടും ഡിസംബർ..





ഏഴു തിരിയിട്ട വിളക്കിനു മുൻപിൽ
ചമഞ്ഞിരിക്കുന്ന ഞാൻ ...
പടർന്നു  തുടങ്ങിയ ചന്ദനക്കുറി
ഇടതു കൈകൊണ്ടു തുടച്ചു
അനുസരണകെട്ട മുടിയൊതുക്കാൻ ശ്രമിച്ചു
വിയർത്തൊലിച്ചു നീ ...
.....................................................

ഉറ്റു നോക്കുന്ന അനേകം കണ്ണുകൾ
 കറികൂട്ടുകളുടെ ഗന്ധം  ...
ചന്ദനത്തിരിയുടെ മടുപ്പിക്കുന്ന പുക..
കണ്ണിലെ  നിലവിളക്കിന്റെ
നാളത്തിൽ നിന്നെ ഒളിപ്പിച്ചു  ഞാൻ ....
...........................................................

കുളിരുണർത്തുന്ന കാറ്റിൽ
ഉലയുന്ന പുളിയിലക്കരമുണ്ടിന്റെ
കോണ്‍ പിടിച്ചു ...
പാറിപറക്കുന്ന മുടിയൊതുക്കാൻ പണിപ്പെട്ടു
മലയിറങ്ങുന്ന നീ ...
.....................................
ആറുമുഴം ചേലയിലെ തടവിൽ
അനങ്ങാൻ  കഴിയാത്ത
അമർഷമൊതുക്കി ....
മറന്നു വെച്ച പാവക്കുട്ടി എന്തെടുക്കയാവും
എന്നോർത്ത് മനസ്സുലച്ചു ഞാൻ .....
................................................................
മറുനാട്ടിലേക്കുള്ള യാത്രയുടെ
തിരക്കിൽ എന്നെ മറന്നു വെച്ചു  നീ ...
ദഹിക്കാത്തതെന്തോ  കഴിച്ച് മനം പുരട്ടി ഞാൻ.........
മടുപ്പിന്റെ മടിയിൽ ലഹരിയിൽ കുതിർന്നു  നീ ...
................................................

പിന്നെ ....

ആകാശത്തിന്റെ അങ്ങേ ചരുവിൽ നിന്ന്
പൊട്ടിയടർന്നു  വീണ ഒരു നക്ഷത്ര കുഞ്ഞ്
അതിനെ  തേടിയിറങ്ങിയ ഒരു കുഞ്ഞി മാലാഖ ...
ഒരു സ്വപനത്തിന്റെ കൂട് ...

.......അനേകം വസന്തങ്ങൾ... മഴക്കൂടുകൾ ...
എരിവെയിലുകൾ ..ആരും ഇഷ്ടപ്പെടുന്ന
എന്തോ ഒന്ന് ഉള്ളിലൊളിപ്പിച്ചുവെച്ച്
വീണ്ടും  ഡിസംബർ ....

Friday, September 25, 2015

നിന്നെ കുറിച്ച് പറയുമ്പോൾ .....

pic frm google



















മഴയാണ് നീ ....!

തുലാ വർഷം  പോലെ
എന്റെ ചേതനയിൽ
പെയ്ത് പെയ്തു
നനഞ്ഞു  കയറുന്നവൻ ....
ഇടവപ്പാതി പോലെ വന്ന്
എന്റെ പരാതി കേട്ട്
പരിഭവം തീർത്തു പോകാൻ
തിടുക്കം കാ ട്ടുന്നവൻ ..
എന്റെ മഴ
......................................................................

പുഴയാണ് നീ ....!
ഉപരിതലത്തിൽ കരുതലിന്റെ ചൂട്
ആഴങ്ങളിൽ സ്നേഹത്തിന്റെ തണുപ്പ്
ഒഴുകുമ്പോൾ നീയുള്ളിൽ തീർക്കുന്നത്
എണ്ണമറ്റ  ഓർമ്മകളുടെ  ജലമർമരം  ...
എന്റെ പുഴ ...
......................................................................

കടലാണ് നീ .....!
സ്നേഹച്ചുഴികൾ  ഉള്ളിലൊളിപ്പിച്ചു
ഗൌരവം നടിക്കുന്നവൻ...
എന്നെ തേടുന്ന  കണ്ണുകളിൽ
സ്നേഹത്തിന്റെ ഒരായിരം തിരകൾ
...............................................................................

അറിയുകയാണ് ..!!
നീ എന്റെ അഞ്ജന കല്ല്‌.......!
എന്നാൽ ....
ചന്ദനം പോലെ അലിയുന്ന ഒന്ന്...!
ഹൃദയത്തിൽ ചേർത്ത് പിടിച്ചു
നിന്റൊപ്പം നടന്ന ദൂരം മതി
ഒരു ജന്മത്തിന്റെ പുണ്യം നേടാൻ.....



Sunday, August 9, 2015

ഒഴിഞ്ഞ കിളിക്കൂടുകൾ





















തുള്ളി തോരാത്ത മഴയുടെ ആരവം പോലെ
ഭയ സംഭീതമായ ഒരു രാത്രി  പോലെ ...
നിമിഷങ്ങളെ നിശബ്ദതയില്‍
നിന്നുണര്‍ത്തി    കത്തി പടരുകയാണ്
നീ അടർന്നു പോകുന്നതിന്റെ വേദന .....
.........................................................
ഉൾതുടിപ്പുകൾ തൊട്ടറിഞ്ഞ്
പുറകിൽ  നിന്ന് ചുറ്റിപിടിക്കുന്ന കൈകൾ ,
മുടിയിഴകളിൽ നനുത്ത സ്പർശം
ഒരു ചിരിയുടെ മണി കിലുക്കം ...
താള തലങ്ങളുടെ പാരമ്യത്തിൽ
നിൽക്കുന്ന ഗാന ശകലങ്ങൾ ...
കാൻവാസിൽ വിരിയുന്ന പ്രതിഭയുടെ പാടവം ........
കാത്തിരുപ്പിന്റെ അവസാനം
എന്റെ കിളിക്കൂട്ടിൽ വന്നുപെട്ട
നവംബറിന്റെ കുളിര് ...
.............................................................................................

കടലാഴങ്ങളിൽ നിന്നുമൊരുനിമിഷം
മണലാരണ്യത്തിലേക്കു  എന്റെ
ചിന്തകളെ കുടഞ്ഞിട്ടുള്ള
നിന്റെ കടന്നു പോക്കുകളിൽ
ഞാൻ പുകയുന്നതെന്തേ ?....
.............................................................................................

പ്രതീക്ഷകളുടെ കടലിന്റിപ്പുറത്ത്
ആഗ്രഹങ്ങളുടെ ചുള്ളിക്കമ്പുകൾ
കൂട്ടി വെച്ച ഈ പഴയ കൂട്ടിലേക്ക്
നിന്റെ വരവും കാത്തിരിപ്പുണ്ടാവും ....
രണ്ടിണക്കിളികൾ.... 

Sunday, June 28, 2015

ഓർമ്മകൾ ഒഴുകുമ്പോൾ ..














ഓർമ്മകൾ ഒഴുകുമ്പോൾ ...
ഉള്ളിൽ ....;

കുടമുല്ല പൂക്കൾ വിരിയുന്ന
തണുത്ത രാത്രിയുടെ മാറിൽ
നക്ഷത്രപൂക്കൾക്ക് നടുവിലുറങ്ങാൻ
മോഹിച്ചു ജാലകവിരിയിൽ
മുഖം പൂഴ്ത്തിയ ഒരേഴു വയസ്സുകാരിയുണ്ട്
........................................................

നിലാപ്പൊട്ടുകൾ നൃത്തം വെക്കുന്ന
തറവാടിൻ മുറ്റത്ത് ഒരു യാത്രമൊഴിയിൽ
പിടഞ്ഞു  ചലിക്കുന്ന കണ്ണുകളിൽ പരിഭവം കുരുക്കി ...
എന്തോകളഞ്ഞത്  പോലെ തലകുമ്പിട്ടിരിക്കുന്ന
ഒരു പതിനാറുകാരിയുടെ പരാതിയുണ്ട് ...

--------------------------------------------------------------------------

ഒഴിവാക്കിയോ എന്നെയെന്നൊരു വേദന
നോട്ടത്തിൽ ഒതുക്കി
ചതഞ്ഞരഞ്ഞ പൂവിതളുകളെ
സഹതാപത്തോടെ നോക്കി
തല കുമ്പിട്ടു പടിയിറങ്ങിയ
ഇരുപതുകാരിയുടെ വിങ്ങലുകളുണ്ട് ..

---------------------------------------------------------------------------

ഉപേക്ഷിക്കപ്പെട്ട വഴികളെ
തണുത്ത രാവുകൾക്കും  ഉഷ്ണം നിറഞ്ഞ
പകലുകൾക്കും  വീതിച്ചു കൊടുത്ത്
ചുവരിൽ ചലിക്കുന്ന  ചക്രത്തിനൊപ്പം
ഓടി തീർക്കേണ്ടി വരുന്ന യൗവ്വനത്തിന്റെ വ്യഥയുണ്ട് ...

ജന്മാന്തരം
















പല ജന്മങ്ങ ളിൽ ഞങ്ങ ൾ കണ്ടുമുട്ടി കൊണ്ടിരുന്നു 
പാറ്റയും പുഴുവായും പൂച്ച യായും നരിയായും ...
ഞങ്ങൾ ജന്മത്തിന്റെ അന്ത്യം തേടിക്കൊണ്ടിരുന്നു 
നാരിയായി ഞാനും നരനായി  അവനും ജനിക്കാൻ 
ജന്മ കടലുകളിൽ കടം കൊടുത്ത നാണയങ്ങൾ അനവധി ...............
....................................................................... പല ജന്മങ്ങളിൽ ഞാൻ പിന്നെയും  അവൻ എനിക്ക് മുൻപേയും   
 ഭൂമിയിൽ വന്നു പോയി ....
കണ്ടു മുട്ടാൻ കഴിയാതിരുന്നപ്പോഴൊക്കെ 
ജന്മത്തിൽ നിന്നു ഒളിച്ചോട്ടം നടത്തി അവൻ ആ കടം തീർത്തു 
ജന്മമൊടുക്കാൻ  ധൈര്യം കിട്ടാതെ .. 
ബലികാക്ക രൂപത്തിൽ  അവനെ ഞാൻ തിരിക വിളിച്ചു...

......................................................................................... മരമായി ജന്മം കൊണ്ട് മടുത്തപ്പോൾ 
മഹാമാരിയായി വിണ്ടു കീറിയ എന്റെ
മാറിലേക്ക്‌  പെയ്തൊഴിഞ്ഞു 
കണ്ടും കാണാതെയും ..അറിഞ്ഞും അറിയാതെയും ..
പരസ്പരം തേടി തേടി ...ഏതോ ജന്മാന്തര തീരത്ത് 



Monday, March 16, 2015

ഒരോർമക്കുറിപ്പ്‌























കണ്ണുകളാണ് അകന്നത് ആദ്യം ..പക്ഷേ
മനസ്സുകൾ ഒട്ടിയിരുന്നു ...
പിന്നെ മനസ്സുകൾ അകന്നു ....
ചോദ്യങ്ങൾ മൂളലുകളിലും
ഉത്തരങ്ങൾ നിരർഥമായ  നോട്ടങ്ങളിലും
വീണുടഞ്ഞു ............

മഴ പാറ്റകൾ ജന്മമെടുക്കുന്ന നനവുള്ള  ഇടവീഥികളിൽ
എന്റെ കണ്ണുകൾ ഇപ്പോഴും തേടുന്നത്
കൊഴിഞ്ഞു പോയ ചിറകു തേടി
അലയുന്ന നിന്നെയാവാം ...

നെടു വീർപ്പുകളെ കെട്ടി തൂക്കിയിട്ട
മേലാപ്പിൽ തറഞ്ഞു പോയ കണ്‍കോണിൽ
നിറഞ്ഞു നില്ക്കാൻ മടിച്ചു
തുളുമ്പി പോകുന്ന ഒരു നീർത്തുള്ളി
എന്നിൽ നിന്ന് നീ വേർപെട്ടു  പോയ
ഒരു നിമിഷത്തെ കടമെടുത്തു....

അപശകുനത്തിന്റെ ഭാണ്ഡം പേറി
മനസ്സിന്റെ ഇടനാഴിയിലെവിടെയോ
പതുങ്ങി ഇരിക്കുന്നുണ്ട്
നീയെന്നിൽ തീർത്ത ശൂന്യതയുടെ
വന്യ നോട്ടങ്ങൾ ...

(പറഞ്ഞു കേട്ടത് പകർത്തിയെടുത്തപ്പോൾ)






Thursday, January 29, 2015















പ്രാരാബ്ധങ്ങളുടെ കൂനിൽ പരിഹാസങ്ങൾ 
ഒളിപ്പിച്ചു വെച്ച്  കൂനി നടന്നു  തീര്ന്ന 
ഒരു  ബാല്യം ....

സൂര്യനെ മോഹിക്കുന്ന മനസ്സിനെ 
ചേലത്തുമ്പിൽ കെട്ടിയിട്ടു 
ഇഷ്ടങ്ങളെ സുഗന്ധ കൂട്ടിൽ  അരച്ചു തീർക്കാൻ വിധിച്ച 
കൌമാരം .........

കുതിര കുളമ്പടികൾ പ്രകമ്പനം തീർക്കുന്ന 
രാജവീഥിയിൽ കുറികൂട്ടുമായി ഒറ്റപ്പെട്ടു പോയ 
ആ പകൽ .....
വേഗതയുടെ പര്യായം പോലെ പാഞ്ഞു വന്ന് അരുകിൽ നിന്ന 
രഥത്തിൽ സൂര്യതേജസ്വാർന്ന ഒരാൾ ...............

സ്വപ്നത്തിലെന്നപോലെ കുറിക്കൂട്ടെന്തിയ കൈകൾ   
മുൻപോട്ട് ...ഒരു തിലകത്തിന്റെ അഭാവമോ ആ നെറ്റിയിൽ ?
കുബ്ജേ ....ആരാണ്‌ വിളിക്കുന്നത്‌ ?
അറിയാതെ ഒരടി പിന്നിലേക്ക്‌ ..വേണ്ട ...കുബ്ജയാണ് ...കൂനിപോയവൾ .....

"കുറിക്കൂട്ടില്ലേ കണ്ണന്"  
ഉള്ളിലൊരായിരം കുബ്ജമാർ ഒന്നിച്ചുണർന്നു 
കണ്ണന്റെ മേഘനിറമാർന്ന മേനി ചന്ദനം ചാർത്താൻ അവർ മത്സരിച്ചു ...
എന്താ വേണ്ടത് കുബ്ജക്ക് ...?
എന്ത് ചോദിക്കും , എനിക്ക് വേണ്ടത് എന്താണ് ...?
ഈ കണ്ണനെ അല്ലാതെ ?

അരികിലേക്ക് ഒഴുകിയെത്തുന്ന നീലമേഘത്തിന് 
അനേകം  കുറി ക്കൂട്ടുകളുടെ സുഗന്ധം 
ചേർത്ത് പിടിച്ചു "ഞാൻ വരും" എന്ന മന്ത്രണത്തിൽ
ജന്മാന്തരങ്ങളിലെ  വ്യഥയുടെ കൂന് നിവരുന്നു  ...
കുബ്ജ കണ്ണന്റെ 'കുറി' 'കൂട്ടാവുന്നു ...

Sunday, January 25, 2015

നീ കടന്നു പോയപ്പോൾ ............
















ഉള്ളിൽ അനേകം തിരയിളക്കങ്ങൾ തീർത്തു
നീ കടന്നു പോയപ്പോൾ 
അഗാധ  ശൂന്യതയിൽ ഞാൻ ഒറ്റപ്പെട്ടു പോയതു പോലെ ...
ഓർമകളുടെ പെയ്തിൽ ഞാൻ  നനയുന്നത് നീ അറിയുന്നുണ്ടോ ?
.........................................................................
അകലെയാണെങ്കിലും   തീ പോലെ ഉള്ളിൽ ജ്വലിക്കുന്നുണ്ട് 
തീവ്രഭാവങ്ങൾ തീർത്ത് നിന്റെ മുഖം ...........
നിന്നെ ഞാൻ തിരയുകയാണ് 
ഒരു കടംകഥയുടെ അപ്പുറത്ത് ......
ഓർമയുടെ  മയിൽ  പീലി കതിരിന്നുള്ളിൽ ..!

..........................................
കാണാപ്പുറത്തു നിന്ന് നീ എന്നെ കാണുന്നുണ്ടാവും  
ത്രിസന്ധ്യയുടെ ഓരോ നിറവിലും 
എന്നെ  തിരയുന്നുണ്ടാവും.
കയെത്തി പിടിക്കാനാവാത്ത ശൂന്യതയിൽ 
ലക്ഷ്യമില്ലാത്ത യാത്രയിൽ എന്റെ 
സ്നേഹ നോട്ടങ്ങൾക്ക്  വേണ്ടി
തുടിക്കുന്നുണ്ടാവും ........   
............................

എന്റെ വീണ്‍വാക്കുകൾ  
ചിതറിത്തെറിക്കുന്ന ചിരികൾ  
പരാതികൾ , പിണക്കങ്ങൾ 
സിന്ദൂര രേഖ പടർത്തിയ 
ചുംബനങ്ങൾ ഇല്ലാതെ 
ഒറ്റപ്പെടലുകൾ നേരിടുന്നുണ്ടാകും .....
......................................
ഞാൻ അതറിയുന്നില്ല എന്ന് നീ
കരുതുന്നുണ്ടാകും ...എങ്കിലും ...
ഞാൻ ഇവിടെയുണ്ട് ...
നിന്റെ സ്നേഹക്കൂട്ടിൽ 
പറക്കമുറ്റാത്ത ഈ കിളിക്കുഞ്ഞുങ്ങൾക്ക്‌ 
ചിറകായി .................


അകാലത്തിൽ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട എന്റെ പ്രിയ കൂട്ടുകാരിക്ക് ..